Saturday, November 17, 2007

ഒരു യാത്രയുടെ ഓര്‍മ്മക്ക്

ഒരു യാത്രയുടെ ഓര്‍മ്മക്ക്

ആകാശത്തുനിന്ന് തീ കോരിയിട്ടു.. ചെവിടടപ്പിക്കുന്ന ഇടിമുഴക്കം..ഉച്ചതിരിഞ്ഞപ്പോള്‍ പെട്ടെന്നാണ് കാര്‍മേഘം വന്നു മൂടിയത്.


“തുലാവര്‍ഷം ഇത്തവണ നേരത്തെയാണിവിടെ.” വയസ്സായൊരാള്‍ ആരോടെന്നില്ലാതെ പിറുപിറുത്തു..


ഈ മഹാനഗരത്തില്‍ ആകാശം മുട്ടെയുയര്‍ത്തിയിരിക്കുന്ന സൌധങള്‍ !! മഴയും വെയിലും തിരിച്ചറിയുന്നതുതന്നെ ഭാഗ്യം..


“ഡെക്കറേഷന്‍ തുടങാന്‍ ഇനി വൈകിക്കണ്ട..“


ബോംബെയിലെ ഏറ്റവും അടുത്ത പ്രാന്തപ്രദേശത്തെ ഫ്ലാറ്റിലാണ് രാമന്ടെ താമസം.


സ്വന്തമായി ഫ്ലാറ്റുള്ളയാള്‍ ! ബാല്യവും കൌമാരവും പങ്കുവച്ച സഹപാഠി..


രാമന്ടെ കുട്ടിയുടെ പിറന്നാളാണിന്ന്..


കുറെ നാളായി ഈ നഗരത്തിലേക്കു വരാന്‍ ക്ഷണിക്കുന്നു. ഇത്തവണ ഒഴിവാക്കാന്‍ പറ്റിയില്ല. വിദേശപങ്കാളിത്തമുള്ള അഡ്വര്‍ട്ടൈസിംങ് കമ്പനിയില്‍ കമ്പ്യൂട്ടര്‍ വിഭാഗത്തിന്ടെ തലവനാണ് രാമന്‍ എന്ന ആര്‍.കെ.മേനോന്‍.. കോളേജില്‍ ക്ലാസ്സ് കട്ട് ചെയ്ത് സിനിമ കാണാനും, മാത്തുണ്ണിയുടെ പറമ്പില്‍ നിന്നും തെങിന്‍ കള്ളു കുടിക്കാനും രാമനാണ് പഠിപ്പിച്ചുതന്നത്. സഹപാഠിയേക്കാളുപരി പല കാര്യങളിലും ഗുരുവായിരുന്നു !

“ക്രിഷ്ണാ റെഡിയാവൂ, താഴെ ലോബിയിലേക്കു പോകാം.”

രാമന്ടെ ശബ്ദം ചിന്തയില്‍ നിന്നും ഉണര്‍ത്തി. പാര്‍ട്ടി തുടങാന്‍ ഇനി അധികസമയമില്ല. ഇപ്പോഴും ഇടി മുഴങുന്നുന്ട്. മഴ നിലച്ചെന്നു തോന്നുന്നു. ബാല്‍ക്കണിയില്‍ നിന്നും താഴേക്കു കാണാം. കോണ്‍ക്രീറ്റു പ്രതലങളില്‍ വെള്ളം കെട്ടി കിടക്കുന്നു.

ഭാര്യയും കുഞ്ഞുമുണ്ട് കൂടെ. അവളും കുറെ നാളായി ബോംബെ യാത്രയെക്കുറിച്ചു സംസാരിക്കുന്നു. ആഗ്രഹമില്ലാഞ്ഞിട്ടല്ല.. ഓഫീസിലെ തിരക്കുകള്‍.. കൂടെ സാമൂഹ്യപ്രവര്‍ത്തനവും. സമയക്കുറവിന്ടെ എല്ലാ പരാധീനതകളും നിറഞ്ഞ ജീവിതം. അവള്‍ക്ക് വേണ്ടത്ര സമയം കൊടുക്കാറില്ലെന്ന കുറ്റബോധമുണ്ട്. കുഞ്ഞു പിറന്നതില്‍ പിന്നെ മോളുടെ കാര്യങള്‍ക്കും അവള്‍ തന്നെ സമയം കണ്ടെത്തി. ഒരിക്കലും ദുഖിപ്പിച്ചിട്ടില്ല..അവളും സ്നേഹിച്ചിട്ടെയുള്ളു.. ആ സ്നേഹം മുഴുവന്‍ തിരിച്ചു കൊടുക്കാന്‍ കഴിയാത്ത വിഷമമുണ്ട്. ലോകനിയമങള്‍ക്ക് അപ്പുറമുള്ളൊരു മനുഷ്യനാവാന്‍ കഴിയില്ലല്ലോ.. ഹ്രിദയത്തിന്ടെ ഭാഷ ഗ്രഹിക്കാ‍ന്‍ കഴിവുള്ള അവള്‍ എത്രയോ ഉയരത്തിലാണ്..

പാര്‍ട്ടി കഴിഞ്ഞപ്പോഴേക്കും അര്‍ദ്ധരാത്രിയായി. രാമന്‍ സല്‍ക്കരിച്ച മദ്യത്തിന്ടെ ലഹരിയിലലിഞ്ഞു..

ഭാരിച്ച് ശമ്പളവും ലെയ്റ്റസ്റ്റ് ട്രെണ്ട്സും മാറ്റിനിര്‍ത്തി രാമന്‍ മനസ്സു തുറന്നു വച്ചു..മഹാനഗരത്തിലെ ഫ്ലാറ്റിന്ടെ കോണില്‍ നീലിപ്പുഴയും പാടങളും തെളിഞ്ഞു വന്നു. അതിന്ടെ വിരിമാറിലൂടെ ഒരുപാടു ദൂരം സഞ്ചരിച്ചു.. പുഴയില്‍ മതിയാവോളം നീന്തിത്തുടിച്ചു..ഏറുമാടത്തില്‍ അന്തിയുറങി !!

“ഒന്നെണീക്കൂ.” നേര്‍ത്ത സ്വപ്നത്തിന്ടെ ബാക്കി മുറിഞ്ഞു..

പുറപ്പെടാന്‍ നേരമായി.

നഗരത്തിലെ സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്ന സ്തലങളില്‍ അലഞ്ഞു. ഗെയ്റ്റ്വെ ഓഫ് ഇന്ത്യയുടെ ഓരത്തു നിന്നും സായാഹ്നക്കാഴ്ച്ചകള്‍ കണ്ടു. സഞ്ചാരികളുടെ ബഹളം!! ക്യാമറാകണ്ണുകള്‍ മിന്നി മറഞ്ഞു..മകളുടെ സന്തോഷങള്‍ എന്ടെ സന്തോഷങളായി.....



വേര്‍പാടാണ് സൌഹ്രിദത്തിന്ടെ ദ്രിഢത നിലനിര്‍ത്തുന്നത്. രാമന്ടെ കൈ പിടിച്ചപ്പോള്‍ വികാരാധീനനായി.

ഇനി മണിക്കൂറുകളുടെ യാത്ര. ഓര്‍മ്മകള്‍ കൊണ്ട് സമ്പൂര്‍ണ്ണമാക്കാന്‍ കഴിയുന്ന നിമിഷങള്‍ !!



ഏതോ ഒരു സ്റ്റേഷനില്‍ വണ്ടി നിര്‍ത്തി.

“ഫൂല്‍ ജൈസാ ചെഹരാ.” കാതില്‍ തുളച്ചുകയറുന്ന ശബ്ദത്തില്‍ അവന്‍ പാടി. കഷ്ടിച്ച് മൂന്ന് വയസ്സ് പ്രായം കാണും. മുഷിഞ്ഞ് കീറീയ കുപ്പായം. കയ്യിലിരിക്കുന്ന കല്ലുകള്‍ കൂട്ടിയടിച്ച് ശബ്ദമുണ്ടാക്കുന്നു..കണ്ണുകളിലെ പ്രകാശം ഒഴിച്ചുനിര്‍ത്തിയാല്‍ വേറെയൊന്നും തന്നെ അവനിലില്ല..
നാണയത്തുട്ടുകള്‍ക്കായ് അവന്‍ കൈ നീട്ടി..

“എവിട്യാ ഈ കുട്ടിടെ അമ്മേം അച്ചനും?” മൂന്നു വയസ്സുമാത്രമുള്ള മകളുടെ നിഷ്ക്കളങ്കതക്കു മുന്‍പില്‍ പകച്ചു നിന്നു... അവളുടെ ചോദ്യങള്‍ക്ക് ഒരിക്കലും ഉത്തരമുണ്ടാവില്ലല്ലോ എന്നോര്‍ത്തു പോയി..

ഒരു നഗരന്‍ ഓര്‍മ്മ